സുമേഷിനെക്കുറിച്ച് ഓർക്കുന്ന മണ്ഡോദരി

Social Media

മഴവിൽ മനോരമയിൽ ഏറെ പ്രേക്ഷകരുള്ള പരിപാടികളിൽ ഒന്നാണ് 'മറിമായം'. അതിലെ ഓരോ എപ്പിസോഡിലും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഖാലിദ് ഈയിടെയാണ് അന്തരിച്ചത്. പ്രശസ്ത ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ആയ ഖാലിദ് റഹ്മാൻ എന്നിവർ മക്കൾ ആണെങ്കിലും കലാജീവിതത്തിൽ സ്വന്തമായ ഒരു വ്യക്തിത്വം നേടിയെടുത്ത നടനായിരുന്നു ഖാലിദ്.

ഇന്ന് മറിമായം ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചപ്പോൾ അതിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ മണ്ഡോദരിയെ അവതരിപ്പിക്കുന്ന സ്നേഹ ശ്രീകുമാറിന്റെ ഹൃദയസ്പർശിയായ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

സ്നേഹ ശ്രീകുമാറിന്റെ പോസ്റ്റ് :

"ഇന്ന് മറിമായം ഷൂട്ട്‌ തുടങ്ങി...10 പേരിൽ നിന്നും ഒരാൾ പോയി ഞങ്ങൾ 9 പേരായി.. എത്ര പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിയുന്നത്, ജീവിതം അങ്ങിനെയൊക്കെ ആണല്ലോ. എന്നും ആദ്യം വന്നു സുമേഷേട്ടൻ ഇരിക്കുന്നതും, അദ്ദേഹത്തിന്റെ ഷർട്ട്‌ വയ്ക്കുന്ന സ്ഥലവും എല്ലാം കാണുമ്പോൾ വല്ലാത്ത ഒരു സങ്കടം... ഇന്ന് എല്ലാവർക്കും വല്ലാത്ത ഒരു മാനസികാവസ്ഥ ആയിരുന്നു.. ഞങ്ങളിൽ ഒരാൾ ഇല്ലാതെ ഷൂട്ട്‌ തുടങ്ങി... Show must go on എന്ന് പറയുംപോലെ ജീവിതം ഇങ്ങനെ മുന്നോട്ടു പോയല്ലേ പറ്റു. അതിനിടയിൽ ഇങ്ങനെ നികത്താനാവാത്ത നഷ്ടങ്ങളും സംഭവിക്കുന്നു ...
Miss you Khalidikka...."

ഫോർട്ട് കൊച്ചിയിൽ വലിയകത്ത് വീട്ടിൽ പരീത് മകൻ വിപി ഖാലിദെന്ന കൊച്ചിൻ നാഗേഷ് എന്ന മറിമായം സുമേഷ് പാട്ട്, നൃത്തം, അഭിനയം, മാജിക്, നാടകരചന, സംവിധാനം, മേക്കപ്പ് തുടങ്ങി ഏറെ കലാമേഖലകളിൽ പ്രാവീണ്യമുള്ള വ്യക്തിത്വമായിരുന്നു. വി പി ഖാലിദ് ആദ്യ കാലത്ത് കൊച്ചിൻ നാഗേഷ് എന്നാണ് അറിയപ്പെട്ടിരുന്നത്. മഴവിൽ മനോരമയിലെ മറിമായത്തിലൂടെ ആണ് സുമേഷെന്ന കഥാപാത്രവും പേരും ഖാലിദിനെ ഏറെ പ്രശസ്തനാക്കുന്നത്. പ്രൊഫഷണൽ നാടകരംഗത്ത് കൊച്ചിൻ സനാതനയുടെ "എഴുന്നള്ളത്ത്" ആലപ്പി തിയറ്റേഴ്സിന്റെ "ഡ്രാക്കുള", അഞ്ചാം തിരുമുറിവ് എന്നിങ്ങനെ പല സൂപ്പർഹിറ്റ് നാടകങ്ങളിലും വേഷമിട്ടിരുന്നു.

ഫോർട്ട് കൊച്ചിയിൽ നിന്നുള്ള ആംഗ്ലോ ഇന്ത്യൻ സ്വാധീനം വെസ്റ്റേൺ ഡാൻസിലേക്ക് നയിച്ചു. റോക്ക് & റോൾ, ട്വിസ്റ്റ് നൃത്ത ശൈലികളൊക്കെ അഭ്യസിച്ച ഖാലിദ്, ആദ്യകാല മാജിക് ആചാര്യനായ വാഴക്കുന്നം നമ്പൂതിരിയിൽ നിന്നും മാജിക്കും അഭ്യസിച്ചിരുന്നു. സൈക്കിൾ യജ്ഞക്യാമ്പിൽ റെക്കോർഡ് ‌ഡാൻസറായുള്ള പ്രകടനം ജനശ്രദ്ധയാകർഷിച്ചിരുന്നതിനാൽ സംഗീതം, നൃത്തം, പാവകളി, മാജിക്, സർക്കസ് തുടങ്ങിയ കലാരൂപങ്ങളൊക്കെ ഒത്തിണക്കി ടിക്കറ്റ് ഷോ പ്രകടനങ്ങൾ നടത്തിയിരുന്നു.

1973ൽ പിജെ ആന്റണി സംവിധാനം ചെയ്ത പെരിയാറെന്ന സിനിമയിലൂടെ ആണ് ഖാലിദ് മലയാള സിനിമയിലേക്കെത്തുന്നത്. ഏണിപ്പടികൾ, പൊന്നാപുരം കോട്ട തുടങ്ങിയ ചിത്രങ്ങളിൽ തുടർന്ന് അഭിനയിച്ചു. ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി ഖാലിദ്, ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകനായ ഖാലിദ് റഹ്മാൻ എന്നിവർ മക്കളും മലയാള സിനിമയിലെ പ്രശസ്തരുമാണ്. മകൾ റ‌ഹ്‌മത്തും സ്കൂൾ-കോളേജ് നൃത്തവേദികളിൽ സജീവമായിരുന്നു.

2022 ജൂൺ 24-ന് അദ്ദേഹം വിടവാങ്ങി.