വിജയം...തോൽവി...ഉയിർത്തെഴുന്നേൽപ്പ്... റിപ്പീറ്റ് | എസ് ജെ സൂര്യ

Cafe Special

ചെന്നൈയിൽ എ ആർ റഹ്മാൻ്റെ പഞ്ചതൻ സ്റ്റുഡിയോയിൽ ഒരു പാട്ടിൻ്റെ കമ്പോസിഷൻ നടക്കുകയാണ്... എങ്ങനെയുള്ള പാട്ട് വേണം എന്ന് റഹ്മാനോട് സംവിധായകൻ വിശദീകരിക്കുകയാണ്. അതിനിടയ്ക്ക് വച്ച് റഹ്മാൻ സംവിധായകനോട് പറഞ്ഞു "നിങ്ങൾക്ക് നല്ല മ്യൂസിക് സെൻസ് ഉണ്ട്... സംഗീതം അഭ്യസിക്കണം" അത് കേട്ട സംവിധായകൻ്റെ മുഖത്തോ സ്ഥിരമായി കാണാറുള്ള ആ ചിരിയും...

Rewind

ആ ചെറിയ ഗ്രാമത്തിലെ മ്യൂസിക് സെൻ്ററിൻ്റെ മുന്നിൽ ആൾക്കാർ കൂടി നിൽപ്പുണ്ട്.. എൽ പി റെക്കോർഡിൽ എം ജി ആർ ഗാനങ്ങൾ പ്ലേ ചെയ്യുന്നത് കേൾക്കാൻ കൂടി നിൽക്കുന്നവരാണ്. "സിരിത്ത് വാഴ വേണ്ടും" എന്ന്

ടി എം സൗന്ദർരാജനും "വിഴിയേ കതൈ എഴുത്" എന്ന് യേശുദാസും ഒക്കെ പാടുന്ന പാട്ടുകൾ കേട്ട് ജനം ആസ്വദിച്ച് നിൽപ്പാണ്. ആ പ്രദേശത്ത് അത്തരത്തിൽ ഒരു സ്ഥാപനം ആദ്യമായിട്ടാണ്. മ്യൂസിക് സെൻ്ററിന് അകത്ത് അച്ഛൻ്റെ മടിയിലിരുന്ന് താളം പിടിച്ച് കൊണ്ടിരുന്നു ആ ആറ് വയസ്സുകാരൻ.

Fast Forward

എ ആർ റഹ്മാൻ പറഞ്ഞ് ആറേഴ് വർഷം കഴിഞ്ഞപ്പോൾ സംഗീതം മുഖ്യ പ്രമേയമാക്കി ഒരു സിനിമ അയാളുടെ മനസ്സിൽ രൂപം കൊണ്ടു. ഇതിന് സ്വയം സംഗീതം നൽകിയാലെന്ത് എന്ന ചോദ്യവും അതിനോടൊപ്പം വന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. ഏതാണ്ട് ആറേഴ് മാസത്തോളം ദിവസവും 10 മണിക്കൂർ സംഗീത പഠനം. അങ്ങനെ ആ സിനിമ സംവിധാനം ചെയ്തതോടൊപ്പം സംഗീത സംവിധാനവും നിർവ്വഹിച്ചു അയാൾ. ആഗ്രഹിച്ചത് എന്തും നേടാൻ ഏതറ്റം വരെയും പോകാൻ സന്നദ്ധനായ അയാളുടെ പേര് - ജസ്റ്റിൻ സെൽവരാജ്.

ജസ്റ്റിൻ

കൊല്ലം - തെങ്കാശി അതിർത്തിയായ കോട്ടവാസലിൽ നിന്ന് ഒരു മണിക്കൂർ യാത്രാ ദൂരമേ ഉള്ളൂ വാസുദേവനല്ലൂരിലേക്ക്. അവിടെയുള്ള സ്കൂളിൽ അധ്യാപകരായ സമ്മനസ് പാണ്ഡ്യൻ്റെയും ആനന്ദത്തിൻ്റെയും മൂന്ന് മക്കളിൽ ഇളയ ആളായിരുന്നു ജസ്റ്റിൻ സെൽവരാജ്. അത് കൊണ്ട് തന്നെ സഹോദരൻ വിക്ടർ, സഹോദരി സെൽവി എന്നിവരെ അപേക്ഷിച്ച് വീട്ടിലെ ചെല്ലക്കുട്ടി ആയിരുന്നു ജസ്റ്റിൻ. അച്ഛൻ സ്കൂൾ ടീച്ചർ ആയിരുന്നെങ്കിലും ഓരോ സമയത്ത് ഓരോ ബിസിനസ്സ് ഐഡിയ തോന്നുകയും അതൊക്കെ പ്രാവർത്തികമാക്കുകയും ചെയ്തിരുന്നു. ജസ്റ്റിൻ മ്യൂസിക് സെൻ്റർ, ജസ്റ്റിൻ സൈക്കിൾ ഷോപ്പ്, ജസ്റ്റിൻ ബിരിയാണി... അങ്ങനെ അങ്ങനെ ഓരോന്ന്..

ജസ്റ്റിന് ചെറിയ പ്രായത്തിൽ തന്നെ സിനിമയോട് ഒരു അഭിനിവേശം തോന്നി തുടങ്ങിയിരുന്നു. പത്താം ക്ലാസ്സിൽ എത്തിയപ്പോൾ അത് നിയന്ത്രണം വിടുകയും ഒരു ദിവസം ആരുമറിയാതെ തിരുനെൽവേലിയിലേക്ക് പോയി മദ്രാസ് ട്രെയിനിൽ കയറി അവിടെ എത്തിപ്പെടുകയും ചെയ്തു. ശിവാജി ഗണേശൻ്റെ വീട്ടിൽ പോയി അദ്ദേഹത്തെ ദൂരെ നിന്ന് കാണുകയും പിന്നെ സ്റ്റുഡിയോകൾ ഒക്കെ കറങ്ങി നടക്കുകയും ചെയ്ത ജസ്റ്റിനെ ഏഴ് ദിവസത്തിനുള്ളിൽ വീട്ടുകാർ കണ്ടെത്തി തിരികെ വാസുദേവനല്ലൂരിലേക്ക് കൊണ്ട് പോയി.

വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകുന്ന കുടുംബം ആയിരുന്നത് കൊണ്ട് ജസ്റ്റിനെ സിനിമാ മോഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കുടുംബാംഗങ്ങൾ ആവതും ശ്രമിച്ചു. ഒന്നും നടക്കില്ല എന്ന് മനസ്സിലായപ്പോൾ അച്ഛനാണ് ഡിഗ്രി കംപ്ലീറ്റ് ചെയ്ത ശേഷം ഇഷ്ടമുള്ള ഫീൽഡ് തിരഞ്ഞെടുത്തോ എന്ന് പറയുന്നത്. അങ്ങനെ പ്ലസ് ടു കഴിഞ്ഞ് മദ്രാസ് ലയോള കോളേജിൽ B.Sc Physics പഠിക്കാനായി ജസ്റ്റിൻ എത്തി. തൻ്റെ സ്വപ്ന നഗരം. പഠനത്തിൽ മിടുക്കനായിരുന്ന ജസ്റ്റിൻ ആഴ്ചയിൽ അഞ്ച് ദിവസം മുഴുവൻ ഫോക്കസും പഠനത്തിന് നീക്കി വയ്ക്കുകയും, ബാക്കി രണ്ട് ദിവസം ചെന്നൈയിൽ എവിടെയൊക്കെ ഷൂട്ടിംഗ് നടക്കുന്നുവോ അവിടെയൊക്കെ ഹാജരാവുകയും ചെയ്ത് കൊണ്ടിരുന്നു.

ഡിഗ്രി നേടിയ ശേഷം ഇത് ഫുൾ ടൈം പണിയായി. അതിനിടെ അച്ഛൻ്റെ ബിസിസ് ഒക്കെ പല കാരണങ്ങൾ കൊണ്ട് തകരുകയും അച്ഛൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയും ചെയ്തു. കുടുംബത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി. ലയോള കോളേജിലെ ഫാദറുടെ ദയാവായ്‌പിൽ ഡിഗ്രി കഴിഞ്ഞ ശേഷവും അവിടത്തെ ഹോസ്റ്റലിൽ കുറച്ച് നാൾ കഴിയാൻ അനുവാദം കിട്ടി. ജൂനിയർ ആർട്ടിസ്റ്റ് ആയും ഷൂട്ടിംഗ് സൈറ്റിൽ apprentice ആയും അഞ്ചാറ് വർഷങ്ങൾ. അതിൽ എന്ത് വരുമാനം കിട്ടാൻ?! വരുമാനത്തിന് ചെന്നൈ എഗ്മോറിലെ കാഞ്ചി ഹോട്ടലിൽ തുടങ്ങി പല ഹോട്ടലുകളിലും സർവ്വർ ജോലി. "നെത്തിയടി" (1989) എന്ന സിനിമയിൽ ആദ്യമായി ഡയലോഗ് പറയുന്ന ഒരു വേഷം കിട്ടി. പിന്നെ ഭാരതി രാജയുടെ "കിഴക്ക് ചീമയിലെ" സിനിമയിൽ ചെറിയൊരു മുഖം കാട്ടൽ. ആ ഷൂട്ടിംഗ് സൈറ്റിൽ സിനിമയെക്കുറിച്ച് പ്രായോഗികമായി കൂടുതൽ അറിയാൻ അവസരം കിട്ടി. അങ്ങനെ ആറേഴ് വർഷം കൂട്ടത്തിൽ ഒരാളായി നിന്ന ശേഷം 1995-ൽ സംവിധായകൻ വസന്തിൻ്റെ "ആസൈ" സിനിമയിൽ അസിസ്റ്റൻ്റ് ഡയറക്ടർ ആയി ജോയിൻ ചെയ്യുന്നത്. അപ്പോഴും അഭിനയത്തിലേ ക്കുള്ള വഴി ആയാണ് സംവിധാനത്തെ ജസ്റ്റിൻ കണ്ടിരുന്നത്. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പ് സംവിധായകൻ വസന്ത് ആണ് "ജസ്റ്റിൻ സെൽവരാജ്! ഇതെന്താ? സ്റ്റണ്ട് മാസ്റ്ററിൻ്റെ പേര് പോലെയുണ്ട്" എന്നും പറഞ്ഞ് പേര് S J സൂര്യ എന്നാക്കി മാറ്റുന്നത്...

S J സൂര്യ

ഷൂട്ടിംഗ് സ്പോട്ടിൽ പമ്പരം പോലെ ഊർജസ്വലൻ ആയിരിക്കും എസ് ജെ സൂര്യ എന്നാണ് സഹപ്രവർത്തകർ പറയുന്നത്. ആസൈ സിനിമയുടെ സെറ്റിൽ നടൻ അജിത്ത് അത് ശ്രദ്ധിച്ചിരുന്നു. പിന്നീട് ഉല്ലാസം സിനിമയിലും എസ് ജെ സൂര്യ അസിസ്റ്റൻ്റ് ആയി വർക്ക് ചെയ്യുമ്പോൾ ആണ് അജിത്ത് നല്ലൊരു സ്ക്രിപ്റ്റ് റെഡി ആക്കിയാൽ താൻ അതിൽ അഭിനയിക്കാൻ തയ്യാറാണെന്ന് പറയുന്നത്. അങ്ങനെ രൂപം കൊണ്ടതാണ് "വാലി". എസ് ജെ സൂര്യയോടോപ്പം ഹോട്ടൽ കാഞ്ചിയിൽ സർവ്വർ ആയി പണിയെടുക്കുകയും പിന്നീട് സംവിധായകനും നടനുമായി മാറുകയും ചെയ്ത മാരിമുത്തു (ജയിലറിൽ വർമ്മൻ്റെ വലംകൈ ആയി അഭിനയിച്ച അദ്ദേഹം അടുത്തിടെ അകാല മരണം വരിച്ചു) ഒരു ഇൻ്റർവ്യൂവിൽ പറയുന്നുണ്ട് : "ജസ്റ്റിൻ ഷൂട്ടിംഗിൽ പട്ടിപ്പണി എടുക്കും...എന്ത് പറഞ്ഞാലും "ബേ" എന്ന് ചിരിച്ച് കൊണ്ടിരിക്കും..പക്ഷേ അയാളിൽ ഒരു പവർ ഹൗസ് ഉണ്ടെന്ന് ഞങ്ങൾ ആരും അറിഞ്ഞിരുന്നില്ല. വാലി സിനിമയുടെ സ്റ്റോറി നറേറ്റ് ചെയ്യാൻ അജിത്തിൻ്റെ വീട്ടിൽ പോയപ്പോൾ ആണ് ഞാനത് നേരിട്ട് കാണുന്നത്. അന്ന് ഞാനും കൂടെ ഉണ്ടായിരുന്നു. Literally, ഓരോ സീനും അയാള് അഭിനയിച്ച് കാണിക്കുകയായിരുന്നു...ബാക്ക് ഗ്രൗണ്ട് മ്യൂസിക് സഹിതം...ഞാൻ ഞെട്ടിപ്പോയി"... അജിത്ത് അപ്പോൾ തന്നെ പ്രൊഡ്യൂസറെ വിളിച്ച് സിനിമ ഉറപ്പിക്കുകയും ചെയ്തു.

sj surya 6.jpg

എസ് ജെ സൂര്യ , മാരിമുത്തു

The Rise

"വാലി" റിലീസ് ആയ ആദ്യ രണ്ട് ദിവസങ്ങളിൽ പൊതുവേ നെഗറ്റീവ് റിവ്യൂസ് ആയിരുന്നു... തൻ്റെ ആദ്യ സംവിധാന ശ്രമം പാളി എന്ന് കരുതി എസ് ജെ സൂര്യ ലയോള കോളേജ് ഹോസ്റ്റലിലെ തൻ്റെ മുറിയിൽ പോയി തലയണയിൽ മുഖം അമർത്തി കരഞ്ഞു... (അപ്പോഴും താമസം ഹോസ്റ്റലിൽ തന്നെ ആയിരുന്നു). അടുത്ത ദിവസം രാവിലെ മനസ്സ് നിറയെ പ്രാർത്ഥനയുമായി തഞ്ചാവൂരിൽ നിന്നും വേളാങ്കള്ളി പള്ളി വരെയുള്ള നൂറോളം കിലോമീറ്റർ ദൂരം ഒറ്റയ്ക്ക് കാൽനടയായി ഒരു യാത്ര തുടങ്ങി. അടുത്ത ദിവസങ്ങളിൽ സിനിമയെക്കുറിച്ചുള്ള പോസിറ്റീവ് വേഡ് ഓഫ് മൗത്ത് പടരുകയും സിനിമ ഹിറ്റിലേക്ക് നീങ്ങുന്നു എന്ന വാർത്ത വന്ന് തുടങ്ങുകയും ചെയ്തു. ആ യാത്രയിൽ ഒരു ഞായറാഴ്ച ദിവസം നേരത്തെ റെക്കോർഡ് ചെയ്ത തൻ്റെ ഒരു ഇൻ്റർവ്യൂ സൺ ടിവി -യിൽ ടെലികാസ്റ്റ് ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞ സൂര്യ വഴിയരികിൽ കണ്ടൊരു വീട്ടിൽ കയറി ടിവി കാണാൻ അനുവാദം ചോദിച്ചു. ആകെ മുഷിഞ്ഞ് ക്ഷീണിച്ച ആ ചെറുപ്പക്കാരനെ മറ്റൊരു രൂപത്തിൽ ടിവി ഇൻ്റർവ്യൂവിൽ കണ്ട ആ വീട്ടുകാരുടെ അദ്ഭുതം എസ് ജെ സൂര്യയുടെ ഓർമ്മയിൽ തെളിഞ്ഞ് കിടപ്പുണ്ട്.

വേളാങ്കണ്ണിയിൽ നിന്നും തിരിച്ച് വന്ന സൂര്യയെ കാത്തിരുന്നത് തമിഴിലെ ടോപ് പ്രൊഡ്യൂസർ ആയ എം എ രത്നത്തിൻ്റെ അടുത്ത സിനിമ സംവിധാനം ചെയ്യാനുള്ള ഓഫർ ആയിരുന്നു. വാലിയുടെ ഫസ്റ്റ് കോപ്പി കണ്ടപ്പോൾ അജിത്ത് സൂര്യയ്ക്ക് ഒരു കാറും നേരത്തെ സമ്മാനിച്ചിരുന്നു. എ എം രത്നതിൻ്റെ പക്കൽ വിജയുടെ ഡേറ്റ് ഉണ്ടായിരുന്നു. അങ്ങനെ വിജയ് - ജോതിക ജോഡിയെ വച്ച് "ഖുഷി" രൂപം കൊണ്ടു. സിനിമയുടെ തുടക്കത്തിൽ തന്നെ ഇതാണ് സിനിമയുടെ പ്ലോട്ട്...ഇതാണ് ക്ലൈമാക്സ് എന്ന് പറഞ്ഞു കൊണ്ടുള്ള ഖുഷിയുടെ നരേഷൻ പുതുമയുള്ളതായിരുന്നു. സിനിമ തമിഴ് നാട്ടിലും കേരളത്തിലും ഒക്കെ സൂപ്പർ ഹിറ്റായി. തൻ്റെ പിതാവിന് ഒരു tribute എന്ന രീതിയിൽ ഖുഷിയിലെ ജ്യോതികയുടെ അച്ഛൻ കഥാപാത്രത്തിന് തൻ്റെ അച്ഛൻ്റെ പേരും രൂപ ഭാവങ്ങളും ഒക്കെ നൽകി. സിനിമയിൽ ഒരു കോളേജ് അപ്ലിക്കേഷൻ ഫോം ജ്യോതിക ഫിൽ ചെയ്യുന്ന സമയത്ത് "Father's Name" എന്ന കോളത്തിൽ "R സമ്മനസ് പാണ്ഡ്യൻ" എന്നത് ടൈറ്റ് ക്ലോസ് അപ്പിൽ ചിത്രീകരച്ചിരുന്നു ("ചെന്നൈ ദേവി തിയേറ്ററിലെ വലിയ സ്ക്രീനിൽ അച്ഛൻ്റെ പേര് നിറഞ്ഞ് നിൽക്കുന്നത് കണ്ടപ്പോൾ എൻ്റെ മനസ്സും നിറഞ്ഞു" - എസ് ജെ സൂര്യ).

അടുത്തടുത്ത വർഷങ്ങളിൽ ഖുഷി സിനിമയുടെ തെലുങ്ക്, ഹിന്ദി വേർഷനുകൾ സംവിധാനം ചെയ്തു. പവൻ കല്യാൺ നായകനായ തെലുങ്ക് ഖുഷി ഹിറ്റ് ആയി മാറിയപ്പോൾ ഫർദീൻ ഖാൻ ഹീറോ ആയ ഹിന്ദി ഖുഷി പരാജയമായി. അങ്ങനെയിരിക്കെ ആ പഴയ അഭിനയ മോഹം വീണ്ടും പൊന്തി വന്നു. "ന്യൂ" എന്ന സയൻസ് ഫിക്ഷൻ സിനിമയിൽ സ്വയം നായകനായി അവതരിച്ചു. സിമ്രാൻ, കിരൺ, ദേവയാനി എന്നിവർ നായികമാരായ ആ സിനിമ സെൻസർ ബോർഡിൽ പല പ്രതിബന്ധങ്ങളെ നേരിട്ട് റിലീസ് ആവുകയും ഹിറ്റ് പദവി നേടുകയും ചെയ്തു. പക്ഷേ നിർമ്മാണം കൂടി ഏറ്റെടുത്തിരുന്നത് കൊണ്ട് സിനിമയുടെ വൈകിയുള്ള റിലീസ് എസ് ജെ സൂര്യയ്ക്ക് സാമ്പത്തിക ബാധ്യതകൾ വരുത്തി വച്ചു. അതേ കഥ തെലുങ്കിൽ മഹേഷ് ബാബുവിനെ നായകനാക്കി "നാനി" എന്ന പേരിൽ ഒരേ സമയത്ത് തന്നെ ചിത്രീകരിച്ചിരുന്നു. പക്ഷേ തെലുങ്കിൽ അതൊരു പരാജയം ആയി മാറി. അതൊന്നും സൂര്യയെ തളർത്തിയില്ല. അടുത്ത സിനിമയും സ്വയം നിർമ്മിച്ച് നായകനായി. കഴിഞ്ഞ സിനിമയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച സെൻസർ ബോർഡിനെ provoke ചെയ്യാനായി ഇട്ട സിനിമയുടെ പേര് അ ആ (moaning sound) അൻപേ ആരുയിരേ എന്നതിൻ്റെ ചുരുക്കം. ബ്രാക്കറ്റിൽ ഇംഗ്ലീഷ് പേര് - B F (Best Friend) എന്നതിൻ്റെ ചുരുക്കം!!! ആ സിനിമയും വിജയിച്ചു എങ്കിലും നിർമ്മാതാവ് എന്ന നിലയിൽ വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായില്ല. തുടർന്ന് നിർമ്മാണവും സംവിധാനവും തൽക്കാലം മാറ്റി വച്ച് മറ്റ് സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാനുള്ള തീരുമാനം എടുത്തു. അവിടെ തുടങ്ങി എസ് ജെ സൂര്യയുടെ വീഴ്ച.

The Fall

കൾവനിൻ കാതലി, വ്യാപാരി, തിരുമകൻ തുടങ്ങി നായക വേഷം ചെയ്ത സിനിമകൾ ഒക്കെയും ബോക്സ് ഓഫീസിൽ തറ പറ്റി. ഇതിനിടയിൽ ആണ് സംഗീതം മുഖ്യ പ്രമേയമാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ പ്ലാനിടുന്നതും ആദ്യം സൂചിപ്പിച്ചത് പോലെ എ ആർ റഹ്മാൻ്റെ പ്രോത്സാഹനം ഉണ്ടാകുന്നതും. പക്ഷേ ഗ്രാഫ് താഴേക്ക് പോയിക്കൊണ്ടിരിക്കുന്ന സംവിധായകനെ വച്ച് സിനിമ ചെയ്യാൻ നിർമ്മാതാക്കൾ മുന്നോട്ട് വന്നില്ല. തെലുങ്കിൽ ഒരു സംവിധാന അവസരം കിട്ടിയത് വൻ പരാജയമായി മാറുകയും ചെയ്തു - പവൻ കല്യാൺ നായകനായി അഭിനയിച്ച (കോമരം) പുലി.

ജീവിതം ഒരു വലിയ കറക്കം കറങ്ങി വീണ്ടും സീറോയിൽ ചെന്ന് നിന്നു. നായകനായി അഭിനയിച്ച സിനിമകളിൽ സൂര്യയുടെ പ്രകടനം അമിതാഭിനയമായി വിലയിരുത്തപ്പെട്ടു. നായകനായും സംവിധായകനായും അവസരങ്ങൾ ലഭിക്കാതായി. സംവിധായകൻ ഷങ്കർ ത്രീ ഇഡിയറ്റ്സ് തമിഴിലേക്ക് "നൺപൻ" എന്ന പേരിൽ റീമേക്ക് ചെയ്തപ്പോൾ അതിൽ ശ്രദ്ധേയമായ ഒരു cameo റോൾ ചെയ്തത് മാത്രമാണ് ആ കാലഘട്ടത്തിൽ എടുത്ത് പറയാനായി ഉള്ളത്.

തുടർന്ന് എസ് ജെ സൂര്യ അഞ്ച് വർഷത്തോളം മെയിൻ സ്ട്രീമിൽ നിന്ന് മാറി നിന്നു. ആ കാലയളവിൽ സംഗീതം അഭ്യസിച്ചു... അഭിനയത്തിൽ മറ്റുള്ളവർ ചൂണ്ടിക്കാട്ടിയ പിഴവുകൾ തിരുത്താൻ legends എന്ന് പറയാവുന്ന നടൻമാരുടെ (ഇന്ത്യൻ സിനിമയിലെയും ലോക സിനിമയിലെയും) സിനിമകൾ വീണ്ടും വീണ്ടും കണ്ടു...സംഗീതം പ്രമേയമാക്കി ആലോചിച്ചിരുന്ന സിനിമ വീണ്ടും പൊടി തട്ടിയെടുത്ത് എഴുതിയും തിരുത്തിയും ഒരു രൂപത്തിലാക്കി. അങ്ങനെ 2015-ൽ താനും സത്യരാജും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന "ഇസൈ" എന്ന സിനിമ എഴുതി സംവിധാനം ചെയ്ത് സംഗീത സംവിധാനവും നിർവ്വഹിച്ചു. തിയേറ്ററുകളിൽ ഭേദപ്പെട്ട വിജയം നേടിയ "ഇസൈ" അഭിനേതാവ് എന്ന നിലയിലും എസ് ജെ സൂര്യയ്‌ക്ക് സ്വീകാര്യത നേടിക്കൊടുത്തു. എല്ലാറ്റിനുമുപരി "ഞാൻ ഇവിടെ തന്നെയുണ്ട്" എന്ന സ്റ്റേറ്റ്മെൻ്റ് കൂടിയായിരുന്നു ആ സിനിമ. ഇസൈയിലെ വിജയ പരാജയങ്ങളിലൂടെ കടന്ന് പോകുന്ന സംഗീത സംവിധായകൻ്റെ കഥാപാത്രത്തെ കണ്ടിട്ടാണ് കാർത്തിക് സുബ്ബരാജ് തൻ്റെ "ഇറൈവി" എന്ന സിനിമയിൽ അദ്ദേഹത്തെ കാസ്റ്റ് ചെയ്യുന്നത്.

The Resurrection

കരിയറിലെ വീഴ്ചകൾ കാരണം മദ്യാസക്തിയിലേക്ക് വഴുതി വീണ അരുൾ എന്ന സംവിധായകൻ്റെ വേഷമാണ് കാർത്തിക് സുബ്ബരാജിൻ്റെ "ഇറൈവി" എന്ന സിനിമയിൽ എസ് ജെ സൂര്യ ചെയ്തത്. ഏറെ ആത്മകഥാംശമുള്ള ആ കഥാപാത്രമാണ് ഒരർത്ഥത്തിൽ ഇന്ന് കാണുന്ന എസ് ജെ സൂര്യ എന്ന താരത്തിലേക്കുള്ള വഴിയുടെ തുടക്കം എന്ന് പറയാം. പ്രത്യേകിച്ച് സിനിമയുടെ ക്ലൈമാക്സിലെ സിംഗിൾ ഷോട്ട് രംഗത്തിൽ അദ്ദേഹത്തിൻ്റെ പ്രകടനം ഏറെ പ്രശംസകൾ നേടി. തൊട്ടടുത്ത വർഷം തമിഴിലും തെലുങ്കിലുമായി രണ്ട് ബിഗ് ബജറ്റ് സൂപ്പർ താര ചിത്രങ്ങളിൽ പ്രധാന വില്ലനായി സൂര്യ അവതരിച്ചു - മെർസൽ, സ്പൈഡർ എന്നീ ചിത്രങ്ങൾ. വാലി, ഖുഷി തുടങ്ങിയ സിനിമകളിൽ എസ് ജെ സൂര്യയുടെ അസോസിയേറ്റ് ആയിരുന്ന, പിന്നീട് മുൻനിര സംവിധായകൻ ആയ, എ ആർ മുരുഗദാസ് ആയിരുന്നു സ്പൈഡറിൻ്റെ സംവിധായകൻ. ഇവയെ തുടർന്ന് സെൽവരാഘവൻ സംവിധാനം ചെയ്ത "നെഞ്ചം മറപ്പതില്ലൈ" സിനിമയിലും മോൺസ്ററിലും നായക വേഷം ചെയ്തു. രണ്ടിലെയും പ്രകടനങ്ങൾ ശ്രദ്ധിക്കപ്പെട്ടു.

അഭിനേതാവ് എന്ന നിലയിലും താരം എന്ന നിലയിലും എസ് ജെ സൂര്യയെ അടുത്ത ലെവലിലേക്ക് ഉയർത്തിയത് 2021-ൽ റിലീസ് ആയ "മാനാട്" ആണ്. വെങ്കട് പ്രഭു സംവിധാനം ചെയ്ത ഈ ടൈം ട്രാവൽ ചിത്രത്തിൽ അദ്ദേഹം ചെയ്ത DCP ധനുഷ്കോടി എന്ന കഥാപാത്രത്തെ അക്ഷരാർത്ഥത്തിൽ പ്രേക്ഷകർ ഏറ്റെടുത്തു. ഒരു പക്ഷേ, നായകൻ സിമ്പുവിനെക്കാൾ സൂര്യയുടെ കഥാപാത്രം ചർച്ച ചെയ്യപ്പെട്ടു. അതിലെ "വന്താൻ, സുട്ടാൻ, സെത്താൻ... റിപ്പീറ്റ്" എന്ന ഡയലോഗ് മലയാളികൾ പോലും പറഞ്ഞ് നടന്നു.തുടർന്ന് ഡോൺ, വാരിസ്, ബൊമ്മൈ എന്നിങ്ങനെ തുടർച്ചയായി വിജയ ചിത്രങ്ങളുടെ ഭാഗമായ എസ് ജെ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ കുതിപ്പ് ആണ് ഇപ്പോൾ തമിഴ് നാട്ടിലും കേരളത്തിലും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന "മാർക് ആൻ്റണി". പുതിയ കാല പ്രേക്ഷകരുടെ വാക്ക് കടമെടുത്താൽ ഒരു "എസ് ജെ സൂര്യ അഴിഞ്ഞാട്ടം" ആണ് ആ സിനിമ. ജാക്കി പാണ്ഡ്യൻ, മദൻ പാണ്ഡ്യൻ എന്നീ വേഷങ്ങളിൽ നിറഞ്ഞാടി സിനിമയിലെ മറ്റെല്ലാവരെയും നിഷ്പ്രഭരാക്കുന്ന പ്രകടനം! ഇപ്പോൾ വിവിധ ഭാഷകളിലെ ബിഗ് ബാനറുകളും മുൻ നിര സംവിധായകരും അദ്ദേഹത്തിൻ്റെ പൊന്നും വിലയുളള ഡേറ്റിനായി കാത്തിരിക്കുന്നു. അഭിനയത്തിൽ കുറച്ച് over the top പോകാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകരും ഇതിനകം അദ്ദേഹത്തിന് നൽകിയിട്ടുണ്ട് (അദ്ദേഹത്തിൻ്റെ ഇഷ്ട നടന്മാരിൽ ഒരാളായ ജിം കാരിയുടെ അഭിനയ ശൈലി സ്വാധീനം എന്ന് പറയാം). ഈ വിജയത്തിളക്കത്തിലും എസ് ജെ സൂര്യ പറയുന്നത് തൻ്റെ സിനിമാ കരിയറിൽ താനൊരു ഇരുപത് ശതമാനം മാത്രമേ achieve ചെയ്തിട്ടുള്ളൂ എന്നും ഇനിയും ഏറെ പോകാനുണ്ടെന്നുമാണ്. "ഇപ്പ താനേ ആട്ടം ആരംഭിച്ചിരുക്കോം...എൻ ഡ്രീം ഇന്നും രൊമ്പ രൊമ്പ മേലേ "

Rewind

അസിസ്റ്റൻ്റ് ഡയറക്ടർ ആയിരുന്ന സമയത്ത് എസ് ജെ സൂര്യ ഒരു പാട്ടിന് വരികൾ എഴുതിയിട്ടുണ്ട്. 90s കിഡ്‌സിന് ഓർമ്മയുണ്ടാവും. രംഭ വളരെ കളർഫുൾ ആയി വരുന്ന സുന്ദര പുരുഷൻ എന്ന തമിഴ് സിനിമയിലെ ഒരു ഹിറ്റ് ഗാനം... അതിലെ ആദ്യ രണ്ട് വരികൾ എസ് ജെ സൂര്യ തന്നെക്കുറിച്ച് എഴുതിയതാണോ എന്ന് തോന്നിപ്പോകും : "Get Up മാത്തി, Set up മാത്തി, അപ്പൻ വച്ച പേര് മാത്തി...

Make up മാത്തി, Matter മാത്തി, മമ്മി വച്ച പേര് മാത്തി"

"ഉല്ലാസം" എന്ന സിനിമയുടെ സെറ്റിൽ അസോസിയേറ്റ് ഡയറക്ടർ ആയി പണിയെടുക്കുന്ന സമയം. വർഷം 1997. ബട്ടൺ പോയ ഷർട്ടും പൊട്ടിയ വാർ പിൻ കൊണ്ട് കുത്തി യോജിപ്പിച്ച പാരഗൺ ചെരുപ്പും ധരിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന എസ് ജെ സൂര്യയെ അടുത്ത് വിളിച്ച് ചേർത്ത് പിടിച്ചു കൊണ്ട് നടൻ അജിത്ത് മറ്റുള്ളവരോടായി പറഞ്ഞു "ഇയാളാണ് എൻ്റെ അടുത്ത സിനിമയുടെ ഡയറക്ടർ". തൻ്റെ ജീവിതത്തിലെ ഏറ്റവും വിലമതിപ്പുള്ള നിമിഷമായി എസ് ജെ സൂര്യ അതിനെ അടയാളപ്പെടുത്തുന്നു.

"How many roads must a man walk down

Before you call him a man?" - Bob Dylan

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക