ഉലകിതിനോടും പൊരുതിടുമിനി ഞാൻ - ഗുരു സോമസുന്ദരത്തിൻ്റെ കഥ

Cafe Special

"നിനക്ക് ക്ഷമയുണ്ടെങ്കിൽ, പ്രയത്നിക്കാൻ തയ്യാറാണെങ്കിൽ ഞാനൊരു മേൽവിലാസം തരാം..അവിടെ മിനിമം മൂന്ന് വർഷമെങ്കിലും തുടരാൻ സാധിച്ചാൽ നിന്നെ ഞാൻ നടനാക്കാം"

അഭിനയ മോഹവുമായി തന്റെ  ചെന്നൈയിലെ ഓഫീസിൽ എത്തിയ ചെറുപ്പക്കാരനോട് ആദ്യം കയർത്ത് സംസാരിച്ച നടൻ നാസർ അയാളുടെ തീക്ഷ്ണമായ ആഗ്രഹം മനസ്സിലാക്കി പിന്നീട് പറഞ്ഞ വാക്കുകൾ ആണ് ഇത്...നടനാവണമെന്ന ആഗ്രഹത്തിൽ വീടും കൂടും ഉപേക്ഷിച്ച് മുന്നും പിന്നും നോക്കാതെ എടുത്ത് ചാടി പുറപ്പെടുന്നവരെ നിത്യേന കാണുന്നത് കൊണ്ടാണ് നാസർ അയാളോട് ആദ്യം ദേഷ്യപ്പെട്ടത്. അയാൾക്ക് നൽകിയ മേൽവിലാസം 'കൂത്തുപ്പട്ടറൈ'യുടെതായിരുന്നു. തമിഴ് നാടക സംഘവും അഭിനയ പരിശീലന കേന്ദ്രവുമായ കൂത്തുപ്പട്ടറൈ.. പശുപതി, കലൈറാണി, വിജയ് സേതുപതി, വിമൽ, വിഥാർ തുടങ്ങിയ ആക്ടേഴ്‌സിനെ സിനിമാ ലോകത്തിന് നൽകിയ കളരി. അവിടെ എത്തിപ്പെട്ട ആ ചെറുപ്പക്കാരന് പക്ഷേ നാസറിൻ്റെ മൂന്ന് കൊല്ലം തുടരണമെന്ന നിർദ്ദേശം പാലിക്കാൻ കഴിഞ്ഞില്ല.. പകരം പത്തു കൊല്ലം അയാൾ അവിടം തന്റെ  തട്ടകമാക്കി. നാടകാചാര്യൻ എൻ മുത്തുസ്വാമിയുടെയും മറ്റു പരിശീലകരുടെയും കീഴിൽ ഒരു നടൻ അങ്ങനെ സ്ഫുടം ചെയ്തെടുക്കപ്പെടുകയായിരുന്നു - ഗുരു സോമസുന്ദരം.

മധുരൈയിലാണ് സോമു എന്ന സോമസുന്ദരത്തിന്റെ  ജനനം. തൂങ്കാ നഗരം (Sleepless City) എന്ന് പേരുള്ള മധുരൈ ടൗണിൽ മാത്രം എൺപതോളം സിനിമാ തിയേറ്ററുകൾ ഉണ്ടായിരുന്ന കാലം.. സ്വാഭാവികമായും സിനിമ കാണൽ ആയിരുന്നു സോമുവിന്റെയും  പ്രധാന വിനോദം. കൂടാതെ ഏഴ് വയസ്സ് മുതൽ വീടിന് അടുത്ത് തന്നെയുള്ള മധുരൈ സെൻട്രൽ ലൈബ്രറിയിലെ നിത്യ സന്ദർശകനും.  സ്കൂൾ വിദ്യാഭ്യാസം മധുരൈയിലും അമ്മയുടെ നാടായ തഞ്ചാവൂരിലുമായി പൂർത്തിയാക്കിയ സോമു അതിനു ശേഷം മധുരൈയിൽ തന്നെ മെക്കാനിക്കൽ എൻജിനീയറിങിൽ ഡിപ്ലോമ പൂർത്തിയാക്കി. തുടർന്ന് തമിഴ് നാട്ടുകാർ സർക്കാർ സർവീസ് പോലെയെന്ന് പറയുന്ന TVS Industries-ൽ കുറച്ചു നാൾ ജോലി.

വിദ്യാഭ്യാസ കാലഘട്ടത്തിൽ ഒരിക്കൽ പോലും നാടകങ്ങളിലോ സ്റ്റേജ് പെർഫോർമൻസുകളിലോ പങ്കെടുത്തിട്ടില്ലാത്ത തികഞ്ഞ അന്തർമുഖനായിരുന്നു സോമു. ജോലിയിലും അധിക കാലം തുടരാൻ സോമുവിന് കഴിഞ്ഞില്ല. ചെറിയൊരു ബിസിനസ്സ് തുടങ്ങി. പിന്നെ അതും നിർത്തി. ഒന്നിലും മനസ്സുറക്കാത്ത പ്രക്ഷുബ്ധമായ ദിനങ്ങൾക്കൊടുവിൽ വീട് വിട്ടിറങ്ങി. സ്വയം അന്വേഷണത്തിന്റെ  നീണ്ട പ്രയാണങ്ങൾ...ഈ സമയത്ത് കൊൽക്കത്തയിൽ രണ്ടു മാസത്തോളം തെരുവുകളിൽ കഴിഞ്ഞ അനുഭവവും ഉണ്ട്. ഇതിനിടയിൽ എപ്പോഴോ ആണ് ഒരു വെളിപാട് പോലെ നടൻ ആവണമെന്ന ആഗ്രഹം ഉണ്ടാകുന്നത്. അങ്ങനെയാണ് 2002-ൽ തിരിച്ച് ചെന്നൈയിൽ എത്തുന്നതും നാസറിനെ കാണുന്നതും.

കൂതുപ്പട്ടറൈയിലെത്തി രണ്ടാം വർഷം തന്നെ നാടകങ്ങളിൽ ലീഡ് റോൾ ചെയ്യാൻ തുടങ്ങി സോമസുന്ദരം. തന്റെ ജീവിതത്തിൽ ഒരു Godmother- ന്റെ സ്ഥാനമുള്ള ഗുരുവമ്മ എന്ന സ്ത്രീയുടെ പേര് കൂടി തന്റെ  പേരിനൊപ്പം ചേർത്ത് ഗുരു സോമസുന്ദരം എന്ന് പേര് നവീകരിച്ചതും ഈ സമയത്താണ്.

സ്റ്റേജിൽ സോമു അഭിമുഖീകരിച്ച പ്രധാന പ്രശ്നം ശബ്ദം throw ചെയ്യാൻ കഴിയുന്നില്ല എന്നതായിരുന്നു. വളരെ നേർത്ത ശബ്ദം ആയിരുന്നു സോമുവിന്റേത് . പക്ഷേ അതൊരു blessing in disguise ആയി മാറിയത് 2004-ൽ സംവിധായകൻ ത്യാഗരാജൻ കുമാരരാജ സോമസുന്ദരം അഭിനയിച്ച ചന്ദ്രഹരി എന്ന നാടകം കണ്ടപ്പോൾ ആയിരുന്നു. താൻ സംവിധാനം ചെയ്യാൻ പോകുന്നോരു സിനിമയിൽ ഇതേ ശബ്ദത്തിൽ സംസാരിക്കുന്ന ഒരു character നെ സൃഷ്ടിക്കുന്നുണ്ടെന്നും  സോമു തന്നെ അത് ചെയ്യണമെന്നും കുമാരരാജ പറഞ്ഞുറപ്പിച്ച. അത് യഥാർത്ഥമാകാൻ പിന്നെയും ആറ് വർഷങ്ങൾ എടുത്തു എന്ന് മാത്രം (കുമാര രാജയുടെ ആരണ്യകാണ്ഡം സിനിമയിൽ സോമസുന്ദരത്തിന്റെ ശബ്ദം ശ്രദ്ധിച്ചാൽ ഇത് മനസ്സിലാക്കാം..മിന്നൽ മുരളിയിൽ നാട്ടുകാരേ.. ഓടി വരണേ..കടക്ക് തീ പിടിച്ചേ.. എന്ന് High പിച്ചിൽ പറയുമ്പോൾ ഈ ശബ്ദം കേറി വരുന്നുണ്ട്)

നിരന്തരമായ voice training- ലൂടെ സോമസുന്ദരം തന്റെ ശബ്ദത്തിന്റെ  പരിമിതികളെ മറികടന്നു. അഭിനയത്തോടൊപ്പം acting workshops കണ്ടക്ട് ചെയ്യുന്ന ട്രെയിനറിലേക്ക് വളർന്നു. Corporate houses, കുട്ടികൾ, വയോജനങ്ങൾ, transgenders തുടങ്ങി നിരവധി ഗ്രൂപ്പുകൾക്ക് workshops നടത്തി. 2010-ൽ ആരണ്യകാണ്ഡത്തിലൂടെ സിനിമയിലേക്കും..

തുടർന്ന് കടൽ, പാണ്ഡ്യനാട്, ജിഗർതണ്ടാ, കുറ്റമേ ദണ്ടനൈ, ജോക്കർ, വഞ്ചകർ ഉലകം (one of his best performances), പേട്ട തുടങ്ങിയ സിനിമകളിലൂടെ തമിഴിലെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാളായി സോമസുന്ദരം. ഇതിനിടെ അഞ്ച് സുന്ദരികൾ, കോഹിനൂർ എന്നീ മലയാള സിനിമകളിലും അഭിനയിച്ചു.  മിന്നൽ മുരളിയിലെ പ്രതിനായകനായ ഷിബു ഇന്നും  ചർച്ച ചെയ്യപ്പെടുന്നുണ്ട്.

എന്ത് കൊണ്ട് അധികം സിനിമകൾ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ ഗുരു സോമസുന്ദരം ഇങ്ങനെ ഉത്തരം പറഞ്ഞു "എനിക്ക് കടവുമില്ല.. EMI - യുമില്ല.. അതുകൊണ്ട് തന്നെ ഇത്ര സിനിമകളിൽ അഭിനയിച്ച് ഇത്ര കാശ് സമ്പാദിക്കണം എന്ന പ്രഷറുമില്ല. സാമ്പത്തിക ചിന്ത വന്ന് കഴിഞ്ഞാൽ അത് ഒരു ആർട്ടിസ്റ്റ്- ന്റെ  പ്രകടനത്തെ ബാധിക്കും എന്നാണ് എന്റെ  അഭിപ്രായം. ഇപ്പോൾ എനിക്ക് ഏതു സിനിമയിൽ അഭിനയിക്കണം എന്ന് ഫ്രീയായി തീരുമാനമെടുക്കാൻ പറ്റുന്നുണ്ട്"

ചിന്തകൾക്ക് തെളിച്ചമുള്ള കോമാളിയായ  ഗുരു സോമസുന്ദരം മിന്നൽ മുരളിക്ക് ശേഷം അഭിനയിക്കുന്ന മലയാള സിനിമയായ "ചട്ടമ്പി" ഇന്ന് റിലീസ് ആവുകയാണ്...

Comment