പ്രിയൻ കേക്കിന്റെ പങ്ക് നീട്ടി ഫോണിലൂടെ പിറന്നാൾ മധുരം കഴിച്ച് ലാൽ

News

എത്ര അകലെയാണെങ്കിലെന്താ മനസുകൊണ്ട് കൂട്ടുകാരന്റെ തൊട്ടടുത്തായിരുന്നു ആ നിമിഷം നടൻ മോഹൻലാൽ. കേക്ക് മുറിച്ചതും പ്രിയനെ തേടി ലാലിന്റെ വീഡിയോ കോൾ എത്തി. ഹാപ്പി ബെർത്ത്‌ഡേ പറഞ്ഞ ലാലിന് നേരെ പ്രിയൻ കേക്കിന്റെ ആദ്യ പങ്ക്  നീട്ടി. കാത്തിരുന്നതു പോലെ ഫോണിലൂടെ ലാൽ വായ തുറന്നു. തിരുവനന്തപുരം മോഡൽ സ്‌കൂൾ മുതൽ ചേർന്നു നടന്ന നിമിഷങ്ങൾ രണ്ടുപേരുടെയും മനസിൽ വിരിഞ്ഞിട്ടുണ്ടാകാം. ആ സുന്ദരമായ കാഴ്‌ചയുടെ വീഡിയോ നിർമ്മാതാവ് ബാദുഷയാണ്  തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്.


സൗഹൃദത്തിന് അകലങ്ങളില്ല എന്ന് തെളിയിച്ചു കൊണ്ടാണ് മോഹൻലാൽ തന്റെ പ്രിയകൂട്ടുകാരനായ സംവിധായകൻ പ്രിയദർശന്റെ ജന്മദിനത്തിൽ പങ്കുചേർന്നത്. ഏറ്റവും അടുത്ത കൂട്ടുകാരന്റെ പിറന്നാൾ ദിനം ഒപ്പമുണ്ടാകാറുണ്ടെങ്കിലും ഇത്തവണ അതിന് സാധിച്ചില്ല.  ലിജോ ജോസ് പെല്ലിശ്ശേരിയുടെ'മലൈകോട്ട വാലിബൻ' എന്ന ചിത്രത്തിന്റെ ഹൈദരാബാദിലെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു ലാൽ. ഷൂട്ടിംഗ് തിരക്കിനിടയിൽ പ്രിയനെ കാണാനെത്താനും സാധിച്ചില്ല. നടൻ സിദ്ദീഖും പ്രിയദർശന്റെ കൂടെയുണ്ടായിരുന്നു. 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന ദേശീയ പുരസ്‌കാരം നേടിയ ചിത്രത്തിലാണ് മോഹൻലാലും പ്രിയദർശനും ഏറ്റവും ഒത്തു ചേർന്നത്. ഒടുവിലായി മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത എത്രയോ ചിത്രങ്ങൾക്ക് പിന്നിൽ ഇവരുടെ സൗഹൃദത്തിന്റെ മധുരവുമുണ്ടായിരുന്നു.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക