ഞങ്ങളുടെ സ്‌നേഹം അതിരുകടന്നോ? ആലപ്പുഴക്കാർ.... ഇനിയും വിളിച്ചാൽ, ഇനിയും വരുമെന്ന് ഹൃദയം തൊട്ട് വിനീത് 

News
വിനീത് ശ്രീനിവാസൻ ഒരാൾക്കൂട്ടത്തിന്റെ മുന്നിലായി ഓടുന്ന വീഡിയോ ആയിരുന്നു ഇന്നലെ മുതൽ ഫേസ് ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലെയും ചർച്ച. ആലപ്പുഴ ജില്ലയിലെ ചേർത്തല വാരനാട്ടെ കുംഭഭരണിയുത്സവത്തിൽ പാട്ട് പാടാനെത്തിയ വിനീത് കാറിൽ കയറാൻ ഓടുന്ന വീഡിയോ ആയിരുന്നു അത്. വിനീത് ശ്രീനിവാസൻ ആരാധകരിൽ നിന്നു രക്ഷപ്പെടാനാണോ ഓടിയത്? ആളുകൾ ഇങ്ങനെ ഒക്കെ വിനീതിനെ ഓടിക്കുമോ? വിനീത് പാടിയോ ഇല്ലയോ? ഇങ്ങനെ ചോദ്യങ്ങൾ നീണ്ടു നിവർന്നു വന്നു. വീഡിയോ ചാഞ്ഞും ചരിഞ്ഞും നോക്കി വിലയിരുത്തിയവരും കുറവല്ല. പരിപാടി മോശമായതിനെ തുടർന്ന് നാട്ടുകാർ വിനീതിനെ ഓടിച്ചതാണെന്നും ചിലർ ഈ വീഡിയോയെ ആഘോഷിച്ചു, എന്നാൽ സത്യമെന്താണ്? വിനീത് തന്നെ തന്റെ ഫേസ് ബുക്കിൽ സംഭവത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അതിങ്ങനെയാണ്:
 
"വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപ്പദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്.
സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്.രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരും!"
 
ഗാനമേളക്ക് ശേഷം വിനീത് ശ്രീനിവാസൻ സ്റ്റേജിൽ നിന്ന് ഇറങ്ങി ഓടിയ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. പരിപാടിക്ക് ശേഷം ഓടി രക്ഷപ്പെട്ടു എന്ന തരത്തിൽ വിഡിയോ പ്രചരിച്ചിരുന്നു. എന്താണ് ക്ഷേത്രത്തിൽ നടന്നതെന്ന് തിരക്കഥാകൃത്ത് സുനീഷ് വാരനാട്. ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.ഗാനമേളയിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. സെൽഫി എടുക്കുന്നതിനായി ആളുകൾ ബലമായി പിടിച്ച് നിർത്തിയതിനെ തുടർന്ന് വിനീത് കാറിലേക്ക് ഓടി കയറുകയായിരുന്നു. പരിപാടി മോശമായതിനെ തുടർന്ന് വിനീത് ഓടിരക്ഷപ്പെട്ടു എന്ന പേരിലുള്ള ലിങ്കാകർഷണ ഷെയറുകൾ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണെന്നും സുനീഷ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.രണ്ടര മണിക്കൂറോളം ഗംഭീരമായ ഗാനമേളയായിരുന്നു വിനീതും,സംഘവും നടത്തിയത്. അഭൂതപൂർവ്വമായ തിരക്കായിരുന്നു. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും,ഫേട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് ചെന്നെത്താൻ പോലും വിനീതിന് കഴിയാതെ വന്നു. സെൽഫി ഭ്രമവും കൂടിയപ്പോഴാണ് വിനീത് അവിടെ നിന്നും കാറിൽ കയറാനായി ഓടിയതെന്നാണ് സുനീഷ് ഫേസ് ബുക്കിൽ കുറിച്ചത്. 
 

വിനീതിന്റെ ഫേസ് ബുക്ക് കുറിപ്പിന് താഴെയായി ആലപ്പുഴക്കാരുടെ സ്‌നേഹം നിറഞ്ഞൊഴുകുകയാണ്. ഞങ്ങളുടെ സ്‌നേഹം അതിരു കടന്നതാണ് പ്രശ്‌നമായതെന്നും വിനീതിനെ ജീവനുതുല്യം സ്‌നേഹിക്കുന്നുവെന്നും ആലപ്പുഴക്കാർ പറയുന്നു. ആലപ്പുഴ ജില്ലയിലെ സെലിബ്രിറ്റികളും പിന്തുണയുമായി പോസ്റ്റിന് താഴെ സ്‌നേഹം പങ്കുവച്ചിട്ടുണ്ട്.